ജനുവരി10-2018
*****************
മുല്ലമൊട്ട് വിടർന്നതില്ല
തേൻ തുളുമ്പും പാത്രമില്ല
വടിവുകാട്ടും മേനിയാകെ
കാമബാണം ഏറ്റതില്ല
കവിതയൂറും കണ്ണുമില്ല
ചുംബനപൂ ചുണ്ടുമില്ല
കാവുതീണ്ടും ചന്തമില്ല
കഥ പറയും കാട്ടുമല്ലി
മഞ്ഞുപോലെ ആർദ്രസാന്ദ്രം
കാറ്റിനോടും പൂവിനോടും
മീനിനോടും കൊഞ്ചിടുന്നു
കുതിരമേച്ച് മേടുതെണ്ടി
ശലഭമായി പാറിടുന്നു
വെയിലുചാഞ്ഞ നിഴലിനോട്
കളി പറഞ്ഞ ഉച്ചയൊന്നിൽ
നാട്ടു ചെന്നായ് കൂട്ടമോടെ
ദ്രംഷ്ടകാട്ടി പാഞ്ഞടുത്തു
കൂർത്തു മൂർത്ത പല്ലിറുക്കി
ആർത്തുകീറി പച്ചയോടെ
ചോര വാർന്നു നീരുവറ്റി
പ്രാണനിറ്റി നേർത്തു പോയി
ദൈവമില്ലാകോവിലിന്റെ
നടയിലല്ലോ കുരുതിപൂജ
കാട്ടുചെന്നായ് തോറ്റിടുന്ന
ക്രൗര്യമാർന്ന കിരാതവേട്ട
മാപ്പു നൽകൂ *ആസിഫാ നീ
മണ്ണിലിന്നും ജീവനോടെ
വാണിടുന്ന ഞങ്ങളോടും
നീയരഞ്ഞ നീ ചതഞ്ഞ
നീയലിഞ്ഞ മണ്ണിനോടും
കോവിൽ തോറും കെട്ടിയിട്ട
ദൈവമെന്ന തോന്നലോടും
*കത്വായിലെ ക്ഷേത്രത്തിനുള്ളിൽ വച്ച് ക്രൂരമായി കൂട്ടബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ ഒൻപതു വയസ്സുകാരി പെൺകുട്ടി
സുനിത.പി.എം.
****************